Monday 4 August 2014

തുടക്കം

(താനൂർ സഞ്ചാരഗ്രന്ഥാലയം പ്രസിദ്ധീകരിച്ചിരുന്ന 'വെട്ടം' മാസികയിൽ (2003 നവംബർ 25) പ്രസിദ്ധീകരിച്ച എന്റെ ഒരു പൊട്ടക്കവിത-)
.........................................

തുടക്കം

മാളത്തിനു പുറത്തേക്കു
തലയിടുന്ന കൗതുകം പോലെ.
അല്ലെങ്കിലുടൻ തന്നെ
മാളത്തിലേക്കുൾ വലിയുന്ന ഭയം പോലെ.
പ്രണയവും കവിതയും
തുടക്കത്തിലങ്ങനെയാണ്.

എരിപൊരിസഞ്ചാരത്തിന്റെ മാളത്തിൽ
ചുരുണ്ടും നിവർന്നും
വാലിലൂടത് ഉച്ഛ്വാസത്തെ
ഉള്ളിലേക്കുതന്നെയൂതുന്നു.

കാറ്റേറ്റൊന്നു തണുത്തലിയാൻ
കൊതിക്കുന്നൊരു വിയർപ്പുതുള്ളിപോലെ
പ്രണയമോ കവിതയോ
ഒടുവിലൊരു തുള്ളിയെങ്കിലും
പൊടിഞ്ഞെങ്കിലായി.

എങ്കിലും,

പങ്കെടുക്കുമൊരാദ്യസമരത്തിനുതന്നെ
യൗവനത്തിനു കിട്ടുന്ന ജയിൽ വാസം
അതൊന്നു വേറെത്തന്നെയാണ്.

2 comments: